ശിക്ഷ കഴിഞ്ഞിട്ടും ജയിലിലിടുന്നത് ക്രൂരത, 30 വർഷമായി തടവിൽ കഴിയുന്നയാൾക്ക് മോചനം നൽകി സുപ്രീം കോടതി. ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ വീണ്ടും ജയിലിടുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേരളത്തിൽ നിന്നുള്ള കേസിലാണ് കോടതി നീരീക്ഷണം. 30 വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അങ്കമാലി സ്വദേശി ജോസഫിനെയാണ് കോടതി മോചിപ്പിച്ചത്. നേരത്തെ ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു പ്രതിക്ക് കിട്ടിയിരുന്നത്.പീഡിപ്പിച്ച ശേഷം സ്ത്രീയെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഹൈക്കോടതി വിധിക്കെതിരായ ജോസഫിന്റെ അപ്പിൽ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് കാണിച്ച് ആർട്ടിക്കിൾ 32 പ്രകാരം നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.സമാനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട 350 പേർക്ക് 2000 – 2016 കാലയളവിൽ മോചനം നൽകി എന്നതാണ് ജോസഫ് സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാർശ ചെയ്തിട്ടും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ജോസഫിന് മോചനം നിഷേധിക്കുകയായിരുന്നു. അഡ്വ അഡോല്‍ഫ് മാത്യുവാണ് കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത്.