പത്ത് വർഷമായി സിനിമയിലുണ്ടെങ്കിലും ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണെന്ന് ദുൽഖർ സൽമാൻ. ഓരോ സിനിമക്കും അതിന്റേതായ ലൈഫും എനർജിയുമുണ്ടെന്ന് കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെ ദുൽഖർ പറഞ്ഞു. കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
മലയാളത്തില്‍ വെറും മാസ് മസാല പടമായിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകര്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു, ഭാര്യ വായിച്ചിട്ട് തന്നോട് ചോദിച്ചത് ഇതെങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിനുള്‍പ്പടെ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതാണെന്നും ദുൽഖർ പറഞ്ഞു.
അപ്പോള്‍ ഉത്തരവാദിത്തവും പേടിയും കൂടി എന്നതാണ് സത്യം. ഇപ്പോള്‍ കിട്ടുന്ന ഹൈപ് അദ്ഭുതമാണ്.എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഏറ്റവും നല്ല കൊറിയോഗ്രാഫേഴ്സും സ്റ്റണ്ട് മാസ്റ്റര്‍മാരും ടെക്നീഷ്യന്‍മാരുമാണ് ചിത്രത്തിന്റെ ഭാഗമായതെന്നും ദുൽഖർ വ്യക്തമാക്കി.