തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. മേനക ഗാന്ധി തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചു.
കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

