യുക്രൈൻ തുറമുഖ നഗരമായ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. നഗരത്തിലെ യുക്രൈൻ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്’ ആക്രമിക്കരുതെന്ന് പുടിൻ തന്റെ സൈനികരോട് ആവശ്യപ്പെട്ടു.എന്നാൽ നഗരത്തിൽ നിന്ന് ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. റഷ്യൻ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിൻ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ ആവശ്യപ്പെട്ടു. നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിയാണ് പ്രസിഡന്റിനെ അറിയിച്ചത്.
മരിയുപോളിന്റെ പതനം യുക്രൈനു സുപ്രധാന തുറമുഖം നഷ്ടപ്പെടുത്തന്നതിനൊപ്പം, റഷ്യയ്ക്കും ക്രിമിയന്‍ ഉപദ്വീപിനുമിടയില്‍ ഒരു കര പാലം പൂര്‍ത്തിയാക്കുകയും ഡോണ്‍ബാസില്‍ എവിടെ വേണമെങ്കിലും പോകാന്‍ റഷ്യന്‍ സൈനികര്‍ക്കു സുഗമമാവുകയും ചെയ്യും.
അതേസമയം, ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.