പച്ചക്കറി കർഷകരായ പ്രകാശന്മാർ എന്നറിയപ്പെടുന്ന സി പ്രകാശനും ടി പ്രകാശനും സ്ഥിരമായി പച്ചക്കറി കൃഷിയിറക്കുന്നവരാണ്. ഇത്തവണയും വിത്തും വളവും പാടവുമൊരുക്കിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തി. പാടങ്ങൾ വെള്ളക്കെട്ടിലായി.എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് സുഹൃത്ത് സുര്യകാന്തി കൃഷിയെക്കുറിച്ച് പറഞ്ഞത്. കേട്ടുകേൾവിയില്ലാത്ത കൃഷി എങ്ങനെ ചെയ്യുമെന്ന് അവർ ആലോചിച്ചു. പിന്നീട് ചെന്നൈയിലെയും കോയമ്പത്തൂരിലെയും തേനിയിലെയും സൂര്യകാന്തി കൃഷിക്കാരുമായി ബന്ധപ്പെട്ടു. പലയിടങ്ങളിൽ നിന്നായി വിത്തും ശേഖരിച്ചു.അയ്യോത്തെ ഗ്യാലക്‌സി ബസ് സ്‌റ്റോപ്പിന് പടിഞ്ഞാറുള്ള 30 സെന്‍റിലും ദേശാഭിമാനി തിയറ്റേഴ്‌സിന്‍റെ കിഴക്ക് 15 സെന്‍റിലുമാണ് കൃഷിയിറക്കിയത്. വിത്ത് ഒന്നൊഴിയാതെ മുളച്ച് തഴച്ച് വളർന്നു. നിലമൊരുക്കാൻ ട്രാക്‌ടർ അടിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വളപ്രയോഗം. ചാണകപ്പൊടിയും ചാരവുമാണ് വളം.മുളച്ച് വരാനേ സൂര്യകാന്തിക്ക് ജലാംശം ആവശ്യമുള്ളു. മുന്തിയ ഇനം സൂര്യ കാന്തി വിത്തിന് കിലോയ്ക്ക് 1200 രൂപയോളം രൂപ വിലയുണ്ട്. ഗുണം കുറഞ്ഞവ പക്ഷിത്തീറ്റകൾക്കും മറ്റുമായാണ് ഉപയോഗിക്കാറ്. ഇവയ്ക്ക് വിലയും കുറവാണ്. ഏതാണ്ട് 100 -120 രൂപയ്ക്ക് ലഭിക്കും . പാടത്തുനിന്നുതന്നെ പൂവ് ഉണക്കിയാണ് വിത്ത് ശേഖരിക്കുക. പരീക്ഷണാർഥം നടത്തിയ കൃഷിയിൽ സമൃദ്ധമായി വിളവ് ലഭിച്ചതോടെ അടുത്ത വർഷം കൃഷി വ്യാപിപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സി പ്രകാശൻ പറഞ്ഞു
കണ്ണൂർ കണ്ണപുരത്ത് സൂര്യകാന്തി പാടം; പച്ചക്കറി കർഷകർ സൂര്യകാന്തി വിത്ത് പാകിയപ്പോൾ

