കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.സർക്കാർ-ഗവർണർ പോരിനിടെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവർണറും സർക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.
ചാൻസ്‌ലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തൻറെ മുന്നിൽ വന്നിട്ടില്ല.വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല.നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും.അല്ലെങ്കിൽ ഒപ്പിടാനാകില്ല.ബഫർ സോൺ പരാതി കിട്ടിയിട്ടില്ല.കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും.നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിൻറെ കാര്യമാണ്.ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവർണർ പറഞ്ഞു

