നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ. പി ശർമ ഒലി ശുപാർശ ചെയ്തു.ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപോരുകൾക്ക് പിന്നാലെയാണ് ശർമ ഒലിയുടെ നടപടി.ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി ശർമ ഒലി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ വ്യക്തമാക്കി.
അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗണ്‍സില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്ക് ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ തീരുമാനം വരാനിരിക്കെയാണ് ശർമ ഒലിയുടെ അപ്രതീക്ഷിത നടപടി.

