പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന് ആഗോള അയ്യപ്പ സംഗമത്തിൽ നിർദേശം. ‘ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച അഭിപ്രായം ഉയർന്നത്.
വെർച്വൽ ക്യൂ മാനേജ്മെന്റ്, എഐ പാർക്കിങ് സ്ലോട്ട്, തീർഥാടകരുടെ ശരീരത്തിലെ താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സാങ്കേതിക വിദ്യ, ആരോഗ്യപരമായ പരിരക്ഷ ആവശ്യമുള്ളവർക്ക് മലകയറ്റത്തിനും ഇറക്കത്തിനും റോബട്ടുകൾ, സ്കാനിങ്ങിനു പകരം മുഖം പരിശോധിച്ചുള്ള സുരക്ഷ പരിശോധന എന്നിവയാണ് ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ. ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് മരുന്നുകൾ റോബട്ട് വഴി എത്തിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.
വലിയ നടപ്പന്തലിലെ പരിശോധന അപര്യാപ്തമാണെന്ന അഭിപ്രായവും ചർച്ചയിലുണ്ടായി. ഒരാളുടെ ഇരുമുടി പരിശോധനയ്ക്ക് നാലു മുതൽ അഞ്ച് മിനിറ്റ് വരെ വേണ്ടി വരും. റോപ്പുകൾ തമ്മിലുള്ള ഏകോപനം മോശമാണ്. പതിനെട്ടാം പടിയിൽ നിന്ന് ഒരു മിനിറ്റിൽ 70 മുതൽ 80 പേരെ വരെ കയറ്റിവിട്ടെങ്കിൽ മാത്രമേ ഒരു ദിവസം എൺപതിനായിരം മുതൽ ഒരുലക്ഷം പേർക്ക് ദർശനം സുഗമമാവുകയുള്ളൂ. തിരക്ക് കൂടി ഭക്തരുടെ എണ്ണം രണ്ടു ലക്ഷം വരെ ആകുന്ന ദിവസങ്ങളിൽ ഒരു മിനിറ്റിൽ നൂറുപേരെയെങ്കിലും പതിനെട്ടാം പടി വഴി കയറ്റിവിടേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.

