തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്തു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. അഞ്ചു പേരെ പ്രതി ചേർത്താണ് കേസ്. IPC 143,147,149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയത്.
ആമച്ചൽ സ്വദേശി പ്രേമനെയാണ്ജീവനക്കാർ മർദിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. മർദനമേറ്റ പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കൺസഷന് അപേക്ഷ നൽകാനായാണ് പ്രേമൻ ഡിപ്പോയിൽ എത്തിയത്.
കൺസഷൻ അനുവദിക്കാൻ മകളുടെ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ മൂന്നുമാസമായി താൻ കൺസഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആർടിസി നഷ്ടത്തിലാകാൻ കാരണമെന്നും പ്രേമൻ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടർന്ന് ഒരു ജീവനക്കാരൻ പ്രേമനുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മർദിക്കുകയുമായിരുന്നു.