പാലക്കാട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തു ചെട്ടിയാരുടെ മകന്‍ അശോകന്‍ (35), തരൂര്‍ അത്തിപ്പൊറ്റ തുണ്ടുപറമ്പില്‍ വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണ് ഇന്നലെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങല്‍ കിടന്നിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയായി ഒരു മോട്ടോര്‍പ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോര്‍പ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് ദുരൂഹത പടര്‍ത്തുന്നു. സംഭവസ്ഥലത്തുനിന്ന് മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ചുവന്ന കുടയും ഇവിടെ നിന്ന് ലഭിച്ചു.
കൂടാതെ, വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തിയെന്നത് സംബന്ധിച്ചോ എന്തിന് പോയെന്നത് സംബന്ധിച്ചോ ആര്‍ക്കും അറിവില്ല. പാടത്തിന് സമീപത്തുള്ള തോട്ടില്‍നിന്ന് മീന്‍ പിടിക്കാനോ തവള പിടിക്കാനോ മറ്റും പോയപ്പോള്‍ ഷോക്കേറ്റതാവാം മരണകാരണമെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഷോക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെത്താനാവാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
പൊലീസുകാരുടെ മരണത്തിന് പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കി. ശരീരത്തില്‍ പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നും പരിശോധിക്കും.

