
മുണ്ടക്കെെ – ചൂരൽമല പുനരധിവാസത്തിനായി സർക്കാർ നടത്തിയ വയനാട് സാലറി ചലഞ്ചിൽ 231 കോടി രൂപ കിട്ടി . സർക്കാർ 500 കോടി രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും 300 കോടി പോലും തികച്ച് ലഭിച്ചില്ല. പണം സ്വീകരിക്കാൻ തുറന്ന ട്രഷറി അക്കൗണ്ടിലെ മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.ഓരോ വകുപ്പിൽ നിന്ന് 2024 – 2025 വർഷങ്ങളിലായി ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ വിശദീകരിച്ചിട്ടുണ്ട്. ജീവനക്കാർ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. സ്പാർക് മുഖേന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 128.41 കോടി രൂപയാണ് ലഭിച്ചത്. ലീവ് സറണ്ടർ വഴി 68.55 കോടി രൂപയും പിഎഫ് മുഖേന 23.26 കോടി രൂപയും ലഭിച്ചു. സ്പാർക്കിതര ജീവനക്കാരുടെ വിഹിതമായി ലഭിച്ചത് 13.87 കോടി രൂപയാണ്. എല്ലാവരും അഞ്ച് ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടതി രൂപ ലഭിക്കേണ്ടതാണ്. നേരത്തെ ഉണ്ടായ പ്രളയത്തോടനുബന്ധിച്ച് സാലറി ചാലഞ്ച് വഴി 1246 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.