പത്തനംതിട്ട: കെഎസ്ആർടിസിയിലെ ശമ്പള വിവാദത്തിൽ മന്ത്രി ആൻറണി രാജുവിനെതിരെ വീണ്ടും രൂക്ഷമായി വിമർശിച്ച് സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു വിമർശിച്ചു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമർശനം ഉന്നയിച്ചു.
കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു. മാനേജ്മെൻറ് നിഷേധ നിലപാട് സ്വീകരിക്കുന്നതിന് പിന്നിൽ മറ്റെന്തോ അജണ്ടയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് സിഐടിയുവിൻറെ ആവശ്യം. ശമ്പളത്തിന് ടാർഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തിൽ എംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകൾ.
ശമ്പള വിതരണ രീതിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകാണ് കെഎസ്ആർടിസി ജീവനക്കാർ. ഗഡുക്കളായി ശമ്പളം നൽകാനുള്ള മാനേജ്മെൻറ് തീരുമാനത്തിൽ എതിർപ്പറിയിച്ച് സിഐടിയു തൊഴിലാളികൾ ഇന്ന് മുതൽ മുഖ്യമന്ത്രിക്ക് കത്തയക്കും. പതിനായിരം കത്തുകളാണ് അയക്കുക. വൈകീട്ട് തമ്പാനൂരിലെ സെൻട്രൽ ബസ് സ്റ്റാൻറിലേക്ക് എഐടിയുസി മാർച്ചും നടത്തും. എംഡി ബിജു പ്രഭാകറിനും മന്ത്രി ആൻറണി രാജുവിനും എതിരെ രൂക്ഷവിമർശനമാണ് ഭരണപക്ഷ തൊഴിലാളി യൂണിയനുകൾ തന്നെ നടത്തുന്നത്.

