തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് ഷറഫുദ്ദീന്‍ പ്രധാന വേഷത്തിലെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യു യുട്യൂബില്‍ പോസ്റ്റ് ചെയ്‍തയാള്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്.കേരളമെങ്ങും 170-ലേറെ തിയേറ്ററുകളിൽ റിലീസ് ചെയ്‍ത സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂറിന് മുൻപേ തന്നെ യു ട്യൂബിൽ റിവ്യൂ ഇട്ടയാൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവര്‍ ചേര്‍ന്ന് സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഫെഫ്‍കെയിലും നിര്‍മ്മാതാക്കള്‍ പരാതി നൽകിയിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയ’ത്തിനുശേഷം സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘1744 വൈറ്റ് ആള്‍ട്ടോ’. നവംബര്‍ 18ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് വ്യാജ റിവ്യൂവിന് പിന്നിലെന്നാണ് നിർമാതാക്കളുടെ പരാതി.
‘ഗാഡി മാഫിയ’ എന്ന യൂട്യൂബ് ചാനലിലാണ് ‘1744 സിനിമ റിവ്യൂ’ എന്ന പേരില്‍ നവംബര്‍ 18ന് രാവിലെ പത്ത് മണിക്ക് മുന്‍പ് വീഡിയോ റിലീസ് ചെയ്തത്. 300 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ചാനലിന് പിന്നില്‍ ആരൊക്കെയുണ്ടെന്ന് ഉടന്‍ കണ്ടെത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ ഇറങ്ങും മുമ്പ് തന്നെ താന്‍ ഈ സിനിമ കണ്ടെന്നും അതിനാലാണ് റിവ്യൂ ചെയ്യുന്നതെന്നും ഒക്കെ ഒരാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

