കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ രാവിലെ 9 മണിക്ക് സുന്നിയ മദ്രസ ഹാളിൽ വെച്ച് നടക്കും. റിട്ടേർണിംഗ് ഓഫീസർ അഡ്വ: മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടത്തിനായി ഇരു വിഭാഗങ്ങളും ഏറെ ചിന്തിച്ചും തന്ത്രങ്ങൾ മെനഞ്ഞും തയ്യാറായി കഴിഞ്ഞിരിക്കുന്നു. കമ്മിറ്റിയിലെ നിക്ഷിത സ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ കൂടുതൽ പിന്തുണ നൽകി വിജയിപ്പിക്കുകയെന്നാണ് എപിയും ഇകെയും ലക്ഷ്യം വെക്കുന്നത്.
ഈ മാസം 12 ന് ആയിരുന്നു എപി – ഇകെ വിഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ പോരാട്ടം നടന്നിരുന്നത്. മത്സരത്തിൽ എ പി വിഭാഗത്തിന് 8 ഉം, ഇ കെ വിഭാഗത്തിന് 7 സീറ്റുകളുമാണ് ലഭിച്ചത്. രണ്ട് വിഭാഗങ്ങളിൽ നിന്നുമായി മുപ്പത് സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്. അതിൽ നിന്നും 15 പേരെയാണ് എക്സിക്യൂട്ടീവിലേക്ക് തെരെഞ്ഞെടുത്തത്. നാളെ രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നാണ് കമ്മിറ്റിയിലേക്കുള്ള ഏഴ് ഭാരവാഹികളെയും തീരുമാനിക്കുക.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കായി എപി വിഭാഗത്തിൽ നിന്നും ഇയ്യാറമ്പിൽ അബ്ദുല്ല കോയ തങ്ങൾ, ഉമ്മർ ഹാജി, അബ്ദുൽ മജീദ് കോട്ടിയേരി എന്നിവരും ഇ കെ വിഭാഗത്തിൽ നിന്നും എംകെ മുഹമ്മദ് ഹാജി, അഹമ്മദ് കുട്ടി പൈക്കാട്ട്, ഐ മുഹമ്മദ് കോയ എന്നിവരുമാണ് വിജയ പ്രതീക്ഷയുമായി ഏവരും നോക്കിക്കാണുന്നത്.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മൊത്തം 1424 വോട്ടർമാരിൽ 952 വോട്ടുകളാണ് പോൾ ചെയ്തത്. അതിൽ 200 വോട്ടുകൾ അസോർട്ടഡ് വോട്ടുകൾ ആയിരുന്നു. ബാക്കി 752 വോട്ടുകൾ ഇരുകൂട്ടരുടെയും പാനലിന് ലഭിച്ചു.

