കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകവും അതിനുശേഷം നടന്ന കാര്യങ്ങളും പ്രതി പൊലീസിനോട് വിവരിച്ചു.
പ്രതിയെ അഞ്ച് ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.