ദില്ലി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബോംബ് നിർമ്മിച്ച് അഭിഭാഷകന്റെ ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
. അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. അഭിഭാഷകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി ചെറിയ ബോംബ് നിർമ്മിച്ചതും ഇയാളാണ്. ശേഷം ഈ ബോംബ് അഭിഭാഷകന്റെ ബാഗിൽ ഒളിപ്പിച്ചു. ഇതു വഴി അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടുകയായിരുന്നു.
ആ മാസം 10 തിയ്യതിയാണ് രോഹിണി കോടതിയിൽ സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തത്.

