തിരുവനന്തപുരം: നവകേരളസദസ്സിനെ ,നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.1,600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചെലവഴിക്കുന്നത്. കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. ബസിനകത്ത് എന്തെല്ലാം ആഡംബരമുണ്ടെന്നതും ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തുമെന്നും മുരളീധരൻ പറഞ്ഞു.ജനസമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുൻപ് നടത്തിയ പി.ആർ. എക്‌സർസൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സർക്കാർ പറയട്ടെ എന്നും മുരളീധരൻ ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽ.ഡി.എഫ്. സർക്കാർ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
നവകേരളസദസ്സ് കഴിഞ്ഞാൽ മ്യൂസിയത്തിൽ കയറാൻ പോകുന്നത് കമ്യൂണിസ്റ്റ് പാർട്ടി: വി മുരളീധരൻ

