രണ്ട് ദിവസമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജിമെന്റിനു മുൻപിൽ നിരാഹാരം കിടന്ന അരവിന്ദ് മണ്ണിൽ എന്ന യുവാവിനെ കുന്ദമംഗലം പോലീസ് ബലപ്രയോഗത്തിലൂടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പലതവണയായി പോലീസ് നിരാഹാരം അവസാനിപ്പിക്കാൻ ആവിശ്യപ്പെട്ട് സമീപിച്ചെങ്കിലും അരവിന്ദ് തയ്യാറായില്ല. തുടർന്ന് അവശനിലയിൽ ആയിരുന്ന അദ്ദേഹത്തെ കുന്ദമംഗലം ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടത്തറമ്മലിന്റെ നേതൃത്വത്തിലെത്തിയ എസ് ഐ വിനോദ് ഉൾപ്പടെയുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ വണ്ടിയിൽ കയറ്റുകയായിരുന്നു.
കുന്ദമംഗലം എസ് ഐ അഷ്‌റഫ് കോന്നി പോലീസുമായി ബന്ധപ്പെട്ട് വിവരം അരവിന്ദിന്റെ രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് ഇന്നലെ രാത്രിയോടെ അവർ കുന്ദമംഗലത്ത് എത്തുകയും ചെയ്തു. പിന്നീട് രാത്രി പത്തുമണിയോടെ രക്ഷിതാക്കൾക്കൊപ്പം പോലീസ് അരവിന്ദിനെ അനുനയിപ്പിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അരവിന്ദ് കഴിഞ്ഞ കുറേക്കാലമായി മനസികരോഗിയാണെന്നും ചികിത്സയിലായിരുന്നെന്നും രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകി. രണ്ട് ദിവസമായി ഒരു തരത്തിലുള്ള ഭക്ഷണ പാനീയങ്ങളും ഭക്ഷിക്കാതെയുള്ള നിരാഹാര സമരത്തിലായിരുന്നു അരവിന്ദ്. അതുകൊണ്ട് തന്നെ അവശ നിലയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യം കണക്കിലെടുത്താണ് പൊലീസിന് ബലം പ്രയോഗിച്ചു അവിടെ നിന്നും മാറ്റേണ്ടി വന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നിടെ പിരിച്ചു വിട്ടു എന്ന കാരണത്താലാണ് അരവിന്ദ് നിരാഹാര സമരവുമായി മുൻപോട്ട് വന്നത് .എന്നാൽ ഇയാൾ ഐഐഎം ജീവനക്കാരൻ അല്ല എന്നും കരാർ അടിസ്ഥാനത്തിൽ ഒന്നര മാസം റെസ്റ്റോറന്റിൽ ഒരു തൊഴിലാളി ആയിരുന്നു എന്നും ഐഐഎം ന്റെ വാർത്താകുറിപ്പിൽ പറയുന്നു. കൂടാതെ അരവിന്ദ് പറയുന്ന കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതരമാണെന്നും, സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ഐഐഎം അറിയിച്ചു.