തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായ് നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ദയാബായി നടത്തുന്നത് ന്യായമായ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. ദയാബായിയെ പോലുള്ള ഒരാൾ നടത്തുന്ന സമരം എങ്ങനെ സർക്കാർ കാണാതിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കും. ബന്ധപ്പെട്ട സമര പരിപാടികൾ പിന്നീട് വിശദീകരിക്കും. സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായില്ല. ദയാബായിയെ സർക്കാർ അപമാനിച്ചെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ദയാബായിയെ സന്ദർശിച്ച മന്ത്രിമാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കൊവിഡ് കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സർക്കാർ ദയാബായിക്ക് നൽകിയ കത്ത് തയ്യാറാക്കിയത് ആരുടെ ബുദ്ധിയിലാണ് എന്ന് അറിയില്ല. മറുപടി നൽകിയതിൽ കൃത്യമായ ഒരു പഠനം നടത്തിയിട്ടില്ല. വിഷയങ്ങൾ അറിയാത്ത ആരോ ആണ് ആ മറുപടി തയ്യാറാക്കിയതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ദയാബായിക്ക് സർക്കാർ ഇന്ന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. സമര സംഘാടക പ്രതിനിധികളുമായി തിങ്കളാഴ്ച മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് രേഖാമൂലം ദയാബായിക്ക് കൈമാറിയത്. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു ദയാബായി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവുമാണ് ദയാബായിയുമായി ചർച്ച നടത്തിയിരുന്നത്.
സർക്കാർ ഹൈക്കോടതിയിൽ പ്രായോഗികമായി എന്ത് നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനങ്ങൾ രേഖാമൂലം കൈമാറിയത്. എന്നാൽ ദയാബായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ഉറപ്പ് നൽകിയിട്ടില്ല. മെഡിക്കൽ ക്യാംപ്, ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ ബാധിതർക്ക് ചികിത്സാ മുൻഗണന തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചു. കാസർഗോഡ് എയിംസ് വേണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറിയിരുന്നു. ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരു വർഷത്തിനകം കാസർഗോഡ് ഒരുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ദയാബായി ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.