ഭൂപതിവ് ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ തനിക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്ന ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം എൽ എ. തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും റവന്യൂ വകുപ്പിന്റെ സർവേ നടക്കട്ടെയെന്നും എം എൽ എ പ്രതികരിച്ചു.വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടി ചേർത്തു .
മാത്യു കുഴൽനാടനെതിരെ ആരോപണം ഉയർന്നതിന് ശേഷം അദ്യമായാണ് ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. . 11 മണിയോടെ കച്ചേരിതാഴത്തുള്ള പാർട്ടിയുടെ എരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്ന് തുടങ്ങുന്ന സമരം മാത്യു കുഴൽനാടന്റെ ഓഫീസിന് മുന്നിൽ സമാപിക്കും. തുടർസമരങ്ങളുടെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളും മാർച്ചിൽ പങ്കെടുക്കും. അക്രമം ഉണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ടെങ്കിലും പോലീസ് ജാഗ്രതയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നിയമസഭയിലും പുറത്തും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടനെ പൂട്ടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മുൻപ് നടത്തിയ വാർത്താ സമ്മേളനം. വീടുവയ്ക്കാൻ മാത്രം അനുവാദമുളളിടത്താണ് കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് പണിതത്. ഓൺലൈൻ സൈറ്റുകൾ വഴി റിസോർട്ടിലേക്ക് ബുക്കിങ് തുടരുന്നുണ്ട്. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ പോലും മാത്യു കുഴൽനാടന് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തിന്‍റെ മുപ്പത് മടങ്ങ് എംഎൽഎയ്ക്കുണ്ട്. വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ പരിധികടന്നുളളതാണ്. കുഴൽനാടന്‍റെ ബിസിനസ് പങ്കാളികൾ ബെനാമികളാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സിപിഎം ഉയർത്തുന്നത്.

