കോവിഡ് ചികിത്സയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നുള്ള ഐസിഎംആർ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷിക്കാനോ ഗുരുതര രോഗമുള്ളവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി.
പ്ലാസ്മ തെറാപ്പിയെകുറിച്ചുള്ള ആശങ്ക ലോകാരോഗ്യ സംഘടനയും നേരത്തെ അറിയിച്ചിരുന്നു. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. എന്നാൽ പിന്നീട് പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്കയും ഉയർന്നിരുന്നു. പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ക്യാംപെയ്നുകളും രാജ്യത്ത് നടന്നു. എന്നാൽ ഇതിന് ഇടയിലാണ് മാർഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്.

