പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ മുടക്കി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിനു മുൻപേ കാടുകയറി നശിക്കുന്നു. കെട്ടിടം നിർമിച്ച് ഒരു വർഷമായെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ചുറ്റിലും കാടു വളർന്ന വഴിയോര വിശ്രമ കേന്ദ്രം തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്.
കെട്ടിടത്തിനു ചുറ്റിലും താവളമാക്കിയ തെരുവുനായ്ക്കൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക് ഭീഷണിയായിരിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുമായാണ് പ്രധാന പാതയോരങ്ങളിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പെരുവയൽ ഗ്രാമപഞ്ചായത്തിൽ വിശ്രമകേന്ദ്രം ഒരുക്കിയത് ഉൾപ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്താണ്/ദീർഘദൂര യാത്രക്കാർക്ക് പോയിട്ട് ഈ വിശ്രമകേന്ദ്രം കൊണ്ട് ആർക്കാണ് ഗുണമെന്ന് നാട്ടുകാർ ചോദിക്കുന്നു.

