മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘കൊവിഡിയറ്റ്’ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാമർശത്തിൽ തെറ്റില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു. താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ജി. സുധാകരന്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നില്‍ എന്നാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല ;വി മുരളീധരൻ

