Kerala News

സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവനും ഈ പദ്ധതിയുടെ ഇരകൾ;സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാടപ്പള്ളിയില്‍ നിന്ന് പുതിയ രൂപവും ഭാവവും ഉണ്ടാകുന്നു

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാടപ്പള്ളിയില്‍ നിന്ന് ഒരു പുതിയ രൂപവും ഭാവവും ഉണ്ടാകുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.സിൽവർ ലൈൻ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ചങ്ങനാശേരി മാടപ്പള്ളിയിലെത്തി. ഈ ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എത്രയുണ്ടെന്നാണ് ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളും നടത്തിയ ചെറുത്ത് നില്‍പ് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സമര ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമാണ് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ എഴുതിച്ചേര്‍ത്തത് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു

സര്‍ക്കാര്‍ ഈ സമരത്തെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കുകയാണ്. പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ നടത്തുന്ന ഓരോ ശ്രമത്തെയും ഈ സമരം അതിജീവിക്കും. നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുകയാണ്. അത്തരത്തില്‍ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ മുഴുവന്‍ നടന്നത്. സ്ത്രീകളെ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് അസഭ്യവര്‍ഷം ചൊരിയുകയും കുഞ്ഞുങ്ങളോട് പോലും ദയ കാട്ടാതിരിക്കുകയും ഒരു സ്ത്രീയെ അറസ്റ്റു ചെയ്യുമ്പോള്‍ കാട്ടേണ്ട സാമാന്യ മര്യാദകളും നിയമപരമായ മര്യാദകളും കാണിക്കാതെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പുരുഷ പൊലീസുകാര്‍ കൈയ്യും കാലും വലിച്ച് ടാറിട്ട റോഡിലൂടെ സ്ത്രീയെ വലിച്ച് കൊണ്ടു പോകുന്ന കാഴ്ച, തന്റെ അമ്മയെ പൊലീസ് കൊണ്ടു പോകുന്നതു കണ്ടുള്ള കുഞ്ഞിന്റെ കരച്ചില്‍, ഇതെല്ലാം പൊലീസ് മനപൂര്‍വ്വം ഉണ്ടാക്കിയതാണ്.

സമരക്കാര്‍ എന്തെങ്കിലും അക്രമം കാട്ടുകയോ ആയുധം എടുക്കുകയോ ചെയ്‌തോ? അവര്‍ അവരുടെ സങ്കടങ്ങള്‍ പറഞ്ഞു. ഞങ്ങളോട് പറഞ്ഞതു പോലെ തന്നെയാണ് കല്ലിടാന്‍ വന്നവരോടും ആ പാവപ്പെട്ട മനുഷ്യര്‍ സങ്കടം പറഞ്ഞത്. ഇത് കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല. അതിനെയെല്ലാം പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്തും എന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയി. കേരളം മുഴുവന്‍ ഇതുപോലുള്ള സമരങ്ങള്‍ ആവര്‍ത്തിക്കും. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ആ വാക്കുകള്‍ അടിവരയിടുന്ന രീതിയിലാണ് ഇന്ന് ഈ സമരം മുന്നോട്ടു പോകുന്നത്.

സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവനും ഈ പദ്ധതിയുടെ ഇരകളാണ്. പാരിസ്ഥിതികമായി കേരളം തകര്‍ന്ന് തരിപ്പണമാകും. 328 കിലോമീറ്റര്‍ ദൂരം 30 മുതല്‍ 40 വരെ ഉയരത്തില്‍ എംബാങ്ക്‌മെന്റ് കെട്ടുകയാണ്. ഇരുനൂറോളം കിലോ മീറ്റര്‍ ദൂരത്തില്‍ വലിയ മതിലുകള്‍ കെട്ടും. കേരളത്തെ രണ്ടായി തിരിച്ച്, പ്രളയം വന്നാല്‍ വെള്ളം എങ്ങോട്ടും പോകുമെന്ന് പോലും അറിയാതെ പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുകയാണ്. ഇത് ഉണ്ടാക്കാനുള്ള പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്നാണെന്ന് പോലും സര്‍ക്കാരിന് അറിയില്ല. രണ്ടു ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആഘാതമാണ് ഈ പദ്ധതി സംസ്ഥാനത്തിന് ഉണ്ടാക്കുന്നത്. പാവങ്ങളുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ ദയാവധത്തിന് വിട്ട്‌കൊടുത്ത് കൊണ്ടാണ് വരേണ്യ വര്‍ഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്. ജപ്പാനില്‍ ട്രെയിനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിന്നും ബ്രോഡ്‌ഗേജിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന സ്‌ക്രാപ്പാണ് കേരളത്തിലേക്ക് കയറ്റി അയക്കാന്‍ പോകുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി കിട്ടുന്നതിന് മുന്‍പ് സര്‍വേ, എസ്റ്റിമേറ്റ് എന്നിവ നടത്തുന്നതിന് മുന്‍പ് സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടും ഈ കമ്പനിയുമായി ചേര്‍ന്ന് ലോണ്‍ എടുക്കാന്‍ വേണ്ടിയുള്ള ഏറ്റവും വലിയ അഴിമതിയിലേക്കാണ് ഈ പദ്ധതി പോകുന്നത്. ജനാധിപത്യ കേരളത്തെ ഒന്നിച്ച് അണിനിരത്തി ഈ പദ്ധതിക്കെതിരെ പ്രക്ഷേഭം നയിക്കും. ജനകീയ പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിച്ച് ചെറുതാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. തുടക്കം മുതല്‍ക്കെ പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ട് തുടങ്ങിയപ്പോഴാണ് ജനകീയ ചെറുത്ത് നില്‍പുകള്‍ ആരംഭിച്ചത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കേരളത്തിന്റെ സമര ഇതിഹാസമായി മാറുക തന്നെ ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!