കര്‍ഷക വിരുദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് കര്‍ഷകര്‍. വീടുകളിലേക്ക് മടങ്ങുകയില്ല. സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 26ലെ ട്രാക്ടര്‍ റാലി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരില്‍ ഏറിയപങ്കും 50 വയസ് പിന്നിട്ടവരാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയോ വാക്സിന്‍ സ്വീകരിക്കുകയോ ഇല്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് മരണനിരക്ക് സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കര്‍ഷകരില്‍ ചിലര്‍ പറയുന്നു. ആദ്യ ദിവസം മുതല്‍ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും കോവിഡ് ബാധിച്ചില്ല. രോഗത്തെക്കാള്‍ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയം. സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍മൂലം സ്ഥലവും വീടുമൊക്കെ നഷ്ടപ്പെട്ടശേഷം വാക്സിന്‍കൊണ്ട് എന്ത് പ്രയോജനമെന്നും കര്‍ഷകനായ ബല്‍പ്രീത് സിങ് പ്രതികരിച്ചു.
ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്നാണ് 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാക്കില്ല. കിസാന്‍ ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കും. പ്രകോപനപരമായ പ്രസംഗങ്ങള്‍ പോലും ഉണ്ടാകില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ പറഞ്ഞു.