കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ സ്ഥലമെടുപ്പിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പെരുമണ്ണ- ഒളവണ്ണ പഞ്ചായത്തുകളിലെ സ്ഥലമുടമകൾക്ക് നൽകിക്കൊണ്ടിരിക്കുന്ന നഷ്ടപരിഹാരം കഴിഞ്ഞ രണ്ട് മാസമായി തടഞ്ഞ് വെച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പെരുമണ്ണ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് നേതാക്കളും ജന പ്രതിനിധികളും കോഴിക്കോട് എൽ.എ.ഡെപ്യൂട്ടി കളക്ടർ ഹിമ.കെ യെ അവരുടെ ഓഫീസിലെത്തി ഉപരോധിച്ചു. ജില്ലയിൽ സ്ഥലമെടുപ്പിനായി ദേശീയപാതാ അതോറിറ്റി രണ്ട് ഘട്ടങ്ങളിലായി 313 കോടി രൂപ അനുവദിക്കുകയും അറുപത് ശതമാനം പേർക്കും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് തുടർന്നുള്ള നഷ്ടപരിഹാരം നൽകുന്നത് നിർത്തി വെച്ചത്. ഇത് മൂലം പകരം സ്ഥലത്തിന് അഡ്വാൻസ് കൊടുത്തവരും മക്കളുടെ വിവാഹം നിശ്ചയിച്ചവരും വലിയ പ്രതിസന്ധിയിലാണ്. ഈ ആവശ്യം ഉന്നയിച്ച് നവംബർ ഏഴിന് അക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചിരുന്നു. ഒമ്പതാം തിയ്യതി നിലവിലുള്ള പരാതി തള്ളി ബാക്കിയുള്ള നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടതോടെയാണ് യു.ഡി.എഫ് ഡപ്യൂട്ടി കളക്ടറെ ഉപരോധിച്ചത്. ഉപരോധിച്ച യു.ഡി.എഫ് നേതാക്കളായ ദിനേശ് പെരുമണ്ണ, പി.മൊയ്തീൻ മാസ്റ്റർ, എ.പി. പീതാംബരൻ, എം.പി.അബ്ദുൽമജീദ്, വി.പി. അസ്സൈനാർ, മുജീബ് പുനത്തിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.പി. കബീർ, കെ.പി.രാജൻ, എം.സമീറ, കെ.കെ.ഷമീർ, ഇ.നാസില, കെ. സെക്കീന, രമ്യ തട്ടാരിൽ എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എം.എ. പ്രഭാകരൻ, കെ.സി.രാജേഷ്, പി.അബ്ദുസ്സലാം, സി. നൗഷാദ്, റിയാസ് പുത്തൂർമഠം എന്നിവരും സന്നിഹിതരായിരുന്നു.
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ;ഡപ്യൂട്ടി കലക്ടറെ ഓഫീസിൽ എത്തി യു.ഡി.എഫ് ഉപരോധിച്ചു

