ഭാരത് ജോഡോ യാത്രയെ കുറിച്ച് സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വർഗീയതക്കും ഫാസിസത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര. സംഘ പരിവാറിനെതിരെ ഞങ്ങൾ സംസാരിക്കുമ്പോൾ കേരളത്തിലെ CPM നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ് ? കോൺഗ്രസിന്റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നോ എ.കെ.ജി ഭവനിൽ നിന്നോ അല്ലെന്നും വി ഡി സതീശൻ പറഞ്ഞു.സർക്കാർ ഗവർണർ പോരിലും വി ഡി നിലപാട് വ്യക്തമാക്കി സർക്കാരും ഗവർണറും തമ്മിലുള്ള പോര് നാടകമാണ്. ഈ വിവാദത്തിൽ പ്രതിപക്ഷം പങ്കാളിയല്ല . സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഗവർണറും സർക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സർക്കാർ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോൾ ഗവർണർ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങൾ ഗവർണർ ചെയ്യാതിരിക്കുമ്പോൾ ബി.ജെ.പി – ആർ എസ്.എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. CPM നും BJP ക്കും ഇടയിൽ ഇടനിലക്കരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോൾ ശരിയായി.
രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല;ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്‌പോരില്‍ പ്രതിപക്ഷം പങ്കാളിയല്ലെന്നും വി ഡി

