മുതലപൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കും. മന്ത്രിമാരായ സജി ചെറിയാൻ, ജെ ആർ അനിൽ, ആന്റണി രാജു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. തുടർ നടപടികൾ മുഖ്യ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.
മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് മുതലപ്പൊഴിയിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികൾ തടയുകയും കയർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ വിഷയത്തിൽ വികാരി ജനറൽ യുജിൻ പെരേര അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കാമെന്ന ആലോചന മന്ത്രിതല യോഗത്തിൽ ഉയർന്നു വന്നത്.
കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ കോടതിയിൽനിന്ന് അത് പിൻവലിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനു ശേഷമേ തീരുമാനം ഉണ്ടാകൂ. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

