സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍. രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വർദ്ധിച്ചെന്നും വില വർദ്ധനവ് തടഞ്ഞില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കേണ്ടി വരുമെന്നും അസോസിയേഷൻ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കലക്ടറെ കാണും.
കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം 70 ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം.
തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റവിലയും ഇരട്ടിച്ചു. അതിനാല്‍ വില കുറയ്ക്കൽ പ്രായോഗികമല്ലെന്നാണ് ഫാം ഉടമകളുടെ വാദം

