കോഴിക്കോട്∙ സർക്കാർ മാധ്യമങ്ങളുടെ വായടപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടക്കു പുറത്തെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ മാധ്യമങ്ങളോടു ജയിൽ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്നു പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഓരോ ദിവസവും ഓരോ മാധ്യമങ്ങൾക്കെതിരായ അന്വേഷണമാണ്. എലത്തൂര് ട്രെയിനിൽ നടന്ന ആക്രമണത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ ട്രെയിൻ കണ്ണൂരിൽ വച്ച് വീണ്ടും തീയിടുകയും ചെയ്തു. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും മറുഭാഗത്ത് ഇതു റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് എതിരായ കേസുകളും.
ഏറ്റവും രസകരമായ കാര്യം കേന്ദ്ര സർക്കാരിന്റെ മാധ്യമനയങ്ങൾ വിമർശിക്കുന്ന സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരളത്തിൽ വരുമ്പോൾ ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഒരുപക്ഷേ ഇന്നു ഡൽഹിയിലെ എകെജി ഭവന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതു കൊണ്ടായിരിക്കാം ഇങ്ങനെ ഒരു അടിമപ്പണി സിപിഎമ്മിന്റെ ദേശീയ നേതാക്കൾ അനുവർത്തിച്ചു വരുന്നത്.
ഇതിനു പുറമേയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരായ കേസ്. ഇതിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാൽ എല്ലാ കാലത്തും കേരളത്തിൽ ഭരിക്കാമെന്നു മാർസിക്സ്റ്റ് പാർട്ടി കരുതരുത്. ത്രിപുരയിലെയും ബംഗാളിലെയും അനുഭവം അവർ പഠിച്ചിട്ടില്ല എന്നാണ് അവരുടെ പ്രവർത്തിയിൽനിന്നു മനസ്സിലാകുന്നത്. മൂന്നു വർഷം കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്നു ഞങ്ങളോടു കാണിക്കുന്ന ഈ രീതി അന്ന് ഞങ്ങൾക്കു തിരിച്ചു കാണിക്കേണ്ടി വരും. ഇതുവരെ കേരളത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല.
പിണറായിക്കെതിരായ ലാവ്‍ലിൻ കേസ് വന്നപ്പോൾ ഞാൻ കെപിസിസി പ്രസിഡന്റാണ്. അന്നു പറഞ്ഞത് ഒരിക്കലും ഇതിന്റെ പേരിൽ ഒരു പ്രതികാരം കാണിക്കാൻ പാടില്ലെന്നാണ്. ഒരു സർക്കാരിന്റെ പേരിൽ വന്ന അഴിമതി ആരോപണത്തെ കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകൾ കിട്ടിയാൽ മാത്രമേ കേസിനു പോകാൻ പാടുള്ളൂ എന്ന നിലപാടാണ് അന്ന് എടുത്തത്. എന്നാൽ ഇവിടെ ഇപ്പോൾ കാണുന്നത് ശബ്ദിക്കുന്നവരെ മുഴുവൻ വായടിപ്പിക്കുന്നതാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടക്കു പുറത്തെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ മാധ്യമങ്ങളോട് ജയിൽ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്ന രീതിയിലാക്കി.
ഇതിൽ എൽഡിഎഫിലെ ഘടകകക്ഷികൾ പോലും അസ്വസ്ഥരാണ്. എന്നാൽ അവർക്ക് പ്രകടിപ്പിക്കാൻ വഴിയില്ല. ഇവിടെ മാധ്യമ സ്വാതന്ത്ര്യം ഇല്ല, പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകും. ദേശീയ തലത്തിൽ സിപിഎമ്മുമായുള്ള സഹകരണം ഒരുതരത്തിലും കേരളത്തിൽ ഉണ്ടാകില്ല, കാരണം മോദിയുടെ ബി ടീമാണ് പിണറായി’’– കെ.മുരളീധരൻ പറഞ്ഞു.

