എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വെള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫിഷറീസ് റെസ്ക്യൂ ടീം നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്.
ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശപ്രകാരം ചേറ്റുവയിൽ നിന്നും ഫിഷറീസ് റെസ്ക്യൂ ബോട്ട് സംഭവ സ്ഥലത്തേക്ക് കുതിച്ചു. പിന്നീട് മൽസ്യ ബന്ധന വള്ളവും വെള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളേയും രക്ഷപ്പെടുത്തി 11 മണിയോടെ ചേറ്റുവ ഹാർബറിലെത്തിച്ചു. നാട്ടിക എഫ്.ഇ.ഒ അശ്വിൻ, മറൈൻ എൻഫോസ്‌മെന്റ് വിംഗ് കോസ്റ്റൽ സീനിയർ സി.പി.ഒ. വികാസ്, റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച് ഷെഫീക്, വിബിൻ, സ്രാങ്ക് റസാഖ്, ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

