നടി സായി പല്ലവിക്കെതിരെ ആൾക്കൂട്ട കൊലപാതക പരാമർശത്തിൽ മുതിർന്ന നടിയും മുൻ എം.പിയും ബിജെപി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവർ ചോദിച്ചു.കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിജയശാന്തിയും രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വിജയശാന്തി സായിപല്ലവിക്കെതിരെ രംഗത്തെത്തിയത്. “പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാൻ ഗോസംരക്ഷകർ നടത്തുന്ന പോരാട്ടം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാൽ മനസ്സിലാകും. തെറ്റ് ചെയ്ത കുട്ടിയെ അമ്മ എങ്ങനെയാണ് ശിക്ഷിക്കുക? കൊള്ളക്കാരനെയും അമ്മയെയും ഒരുപോലെയാണോ നിങ്ങൾ കാണുന്നത്?” വിജയശാന്തി ട്വീറ്റ് ചെയ്തു.അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.
‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു.സുൽത്താൻ ബസാർ പോലീസ് സായി പല്ലവിക്കെതിരെ കേസെടുത്തിരുന്നു.

