ലക്‌നൗ: പൊലീസ് കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശില്‍ വീണ്ടും വിചാരണ തടവുകാര്‍ക്കെതിരെ ആക്രമണം. പൊലീസ് അകമ്പടിയോടെ ജൗന്‍പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന രണ്ട് വിചാരണ തടവുകാര്‍ക്കാണ് യാത്രാമധ്യേ വെടിയേറ്റ് പരിക്കേറ്റത്.
ഇരുവരും ഉള്‍പ്പട്ട കേസില്‍ കൊല്ലപ്പെട്ടെയാളുടെ ഇളയ സഹോദരാണ് വെടിവെച്ചതെന്നും തടവുകാര്‍ക്ക് വെടിവെയ്പില്‍ പരുക്കേറ്റതായുമാണ് പൊലീസ് പറയുന്നത്. 2022ല്‍ അറസ്റ്റിലായതിന് ശേഷം തടവിലായിരുന്ന ജൗന്‍പൂര്‍ ജില്ലാ ജയിലില്‍ നിന്ന് വിചാരണ തടവുകാരായ മിഥ്‌ലേഷ് ഗിരിയെയും സൂര്യ പ്രതാപ് റായിയെയും പോലീസ് അകമ്പടിയോടെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
‘സൂര്യ പ്രതാപിന് പുറകിലും മിഥ്‌ലേഷിന്റെ കൈയിലും വെടിയേറ്റു, പ്രതിയെ പിടികൂടാനുള്ള ശ്രമത്തില്‍ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു,” ജോന്‍പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ഗൗതം പറഞ്ഞു. അഭിഭാഷകര്‍ അക്രമിയെ പിടികൂടി മര്‍ദിച്ച ശേഷം പോലീസിന് കൈമാറിയെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി മിഥ്‌ലേഷ്, സൂര്യ പ്രതാപ്, കോണ്‍സ്റ്റബിള്‍ ആനന്ദ് പ്രകാശ്, ശ്രാവണ്‍ കുമാര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി,” ജോന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ കുല്‍ദീപ് കുമാര്‍ ഗുപ്ത പറഞ്ഞു. മിഥ്‌ലേഷും സൂര്യ പ്രതാപും ചേര്‍ന്ന് കൊലപ്പെടുത്തിയ ബാദല്‍ യാദവിന്റെ ഇളയ സഹോദരന്‍ ശ്രാവണ്‍ കുമാറാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.
അക്രമി നാല് റൗണ്ട് വെടിയുതിര്‍ത്തതോടെ കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് ആറിന് ധര്‍മപൂര്‍ ഗ്രാമത്തിലെ ഒരു മുട്ടക്കടയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മിഥ്ലേഷും സൂര്യ പ്രതാപും ചേര്‍ന്ന് ബാദല്‍ യാദവിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.

