സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും. രാവിലെ 10 മുതൽ രാത്രി 12 വരെയാക്കും. ബിസിനസ്-പ്രൊഫഷണൽ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പുലർച്ചെ മൂന്നു വരെ അനുവദിക്കും. ഇതിന് അധികം ഫീസ് നൽകേണ്ടി വരും. നിലവിൽ 11 മുതൽ 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. MICE ടൂറിസം മേഖലകളിലെ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കാണ് സമയ നിബന്ധന ഇല്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുക.
തീരുമാനത്തിന് മുൻപ് സർക്കാരും പ്രതിപക്ഷവും തമ്മിൽ ആശയവിനിമയം നടന്നിരുന്നു. ഇതേ തുടർന്നാണ് ദീർഘകാലമായി മാറ്റിവെച്ച കാര്യത്തിൽ തീരുമാനം ഉണ്ടായത്. വാർഷിക ലൈസൻസ് ഫീസിന് പുറമേ 5 ലക്ഷം രൂപ അടച്ചാൽ ഇവന്റ് നടക്കുന്നദിവസം ബാർ പുലർച്ചെ 3 വരെ പ്രവർത്തിപ്പിക്കാം.
ടൂറിസം മേഖലയിൽ നിന്നുള്ള ദീർഘകാല ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത്. ഇന്ന് തന്നെ എക്സൈസ് കമ്മീഷണറുടെ വിജ്ഞാപനം പുറപ്പെടുവിക്കും. ടൂറിസം കേന്ദ്രങ്ങൡ ഇപ്പോൾ തന്നെ രാത്രി 12വരെ ബാറുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി ഉണ്ടെന്നാണ് എക്സൈസ് വകുപ്പ് അറിയിച്ചത്. ഇപ്പോഴത്തെ സർക്കാർ തീരുമാനം മറ്റ് മേഖലകൾക്ക് കൂടി ബാധകമാകുന്നതാണ്.

