വിവാദപരമായ പല തീരുമാനങ്ങൾ കൊണ്ടും ലോകമെമ്പാടും ചർച്ച ചെയ്യുന്നയാളാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇപ്പോഴിതാ മറ്റൊരു വിചിത്രമായ തീരുമാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. തൻറെ മകളായ ‘ജു ഏ’യുടെ പേര് രാജ്യത്തെ പെൺകുട്ടികൾക്ക് ഇടുന്നത് നിരോധിച്ചിരിക്കുകയാണ് കിം ജോങ് ഉൻ. എന്നുമാത്രമല്ല, നേരത്തേ ‘ജു ഏ’എന്ന പേര് സ്വീകരിച്ചവരെല്ലാം അത് മാറ്റാൻ നിർബന്ധിതരായെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു.
ഇതനുസരിച്ച് കിമ്മിന്റെ മകളുടെ പേരുള്ള സ്ത്രീകളും പെൺകുട്ടികളും എത്രയും പെട്ടെന്ന് ജനനസർട്ടിഫിക്കറ്റിൽ പേര് തിരുത്തണമെന്ന് പ്രാദേശികഭരണകൂടം ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്. പത്തുവയസ്തുകാരിയായ ജുഏ ഈയിടെ കിമ്മിനൊപ്പം ഉത്തരകൊറിയയുടെ മാരകപ്രഹരശേഷിയുള്ള മിസൈൽ വിക്ഷേപണച്ചടങ്ങിനെത്തിയത് ചർച്ചചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബറിൽ നടന്ന സൈനികപരേഡിലാണ് ജുഏ ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് മക്കളിൽ ജുഏയെ മാത്രമാണ് കിങ് പൊതുമധ്യത്തിൽ അവതരിപ്പിച്ചത്. തൻറെ പിൻഗാമിയായി ഉത്തരകൊറിയയുടെ ഭരണതലപ്പത്തേക്ക് മകളെ അവരോധിക്കാനുള്ള നീക്കം കീം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഉത്തരകൊറിയയുടെ പരമോന്നത നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേര് സാധാരണക്കാരുപയോഗിക്കുന്നത് 2014-ൽ ഭരണകൂടം വിലക്കിയിരുന്നു.

