നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ.മൂൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പിജി മനു ഓഫീസിൽ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നുമാണ് പരാതി.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നിർദേശം നൽകിയിരുന്നു.
കീഴടങ്ങാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് പുത്തൻകുരിശ് പൊലീസ് മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. കേസ് എടുത്തതിന് പിന്നാലെ മനു ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജി വെച്ചിരുന്നു.