കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് സംഭവം.ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു ഷാൻ ഗുണ്ടാ സംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. കത്തിക്കുത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കൊല്ലപ്പെട്ട ഷാനിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

