ബംഗ്ലാദേശിനെ പാകിസ്താനറെ കൈയിൽ നിന്ന് മോചിപ്പിച്ച 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധ വിജയത്തിന് ഇന്ന് അരനൂറ്റാണ്ട്. രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍.
ഡല്‍ഹിയിലെ വാര്‍ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചു. . പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മൂന്ന് സേനകളുടെ തലവന്മാരും കൂടെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷ പരിപാടികള്‍ പുരോഗമിക്കുകയാണ്.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് മുഖ്യാതിഥി.
സാധാരണക്കാരായ കുട്ടികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സൈന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യത്തോടെ സ്വര്‍ണീം വിജയ വര്‍ഷമായാണ് യുദ്ധത്തിന്റെ 50ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്നത്.
13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിലാണ് 71ല്‍ അന്നത്തെ പാക് സൈനിക മേധാവിയും 93,000 പാക് സൈനികരും ഇന്ത്യയ്ക്കുമുന്നില്‍ മുട്ടുമടക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യ യുദ്ധം കൂടിയായിരുന്നു ഇത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

