ജബൽപുർ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് യുവാവ്. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലാണ് ദാരുണമായി സംഭവം നടന്നത്. അഭിജിത്ത് പഡിദാർ എന്നയാൾ 25 വയസുകാരിയായ ശിൽപ ജാരിയ എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യുവാവിനായി തെരച്ചിൽ തുടരുകയാണ്.
ഈ മാസം എട്ടാം തീയതിയാണ് യുവതിയെ ജബൽപുരിലെ റിസോർട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ റിസോർട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഇരയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കൊലപാതക വീഡിയോ പ്രചരിപ്പിച്ചത്. പിന്നീട് ഇയാൾ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. കട്ടിലിൽ കിടക്കുന്ന യുവതിയുടെ ശരീരത്തിൽ നിന്ന് പുതപ്പ് മാറ്റുന്നതും തുടർന്ന് ചോരയിൽ കുളിച്ചുകടക്കുന്ന യുവതിയെ കാണിക്കുന്നതാണ് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ളത്. താൻ വ്യാപാരിയാണെന്ന് പരിചയപ്പെടുത്തികൊണ്ട് പിന്നീട് രണ്ടാമതൊരു വീഡിയോ പുറത്തുവിട്ടിരുന്നു.
കൊല്ലപ്പെട്ട യുവതിക്ക് താനുമായും തന്റെ പാർട്ണറുമായും ബന്ധമുണ്ടായിരുന്നു. പാർട്ണറിൽനിന്ന് 12 ലക്ഷം രൂപയും കൈക്കലാക്കിയാണ് യുവതി ജബൽപുരിലേക്ക് കടന്നുകളഞ്ഞിരുന്നതായി യുവാവ് വീഡിയോയിൽ ആരോപിക്കുന്നണ്ട്. ‘പ്രിയപ്പെട്ടവളെ, നമുക്ക് സ്വർഗത്തിൽവെച്ച് വീണ്ടും കാണാം’ എന്നുപറഞ്ഞുള്ള മറ്റൊരു പോസ്റ്റും യുവാവിന്റെ സാമൂഹികമാധ്യമങ്ങളിലുണ്ട്.
അതേസമയം ഇയാൾ പോസറ്റ് ചെയ്ത വീഡിയോയിൽ പറയുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിതേന്ദ്രകുമാർ, ഇയാളുടെ കൂട്ടാലി സുമിത് പട്ടേൽ എന്നിവരെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽപോയ അഭിജിത്തിനായി മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.