കോതമംഗലത്ത്പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദലിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി . കോതമംഗലം സ്വദേശിയായ ബിനോയ്ക്കാണ് മർദനമേറ്റത്. സുരക്ഷാ ജീവനക്കാർ വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് ചികിത്സയിലാണ്.
എൽദോ മാർ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് ബിനോയിയെ പള്ളിമുറ്റത്തിട്ട് മർദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ബിനോയ്പെരുന്നാൾ അഘോഷങ്ങൾക്കായാണ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പള്ളിമുറ്റത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു ഇതിനിടെ തിണ്ണയിൽ നിന്ന് എഴുന്നേറ്റ് പോകാൻ സുരക്ഷ ജീവനക്കാർ ആവശ്യപ്പെടുകയും ബിനോയിയെ മർദ്ദിക്കുകയുമായിരുന്നു.
കാൽ കെട്ടിയിട്ടാണ് ബിനോയിയെ ആൾക്കൂട്ടം മർദിച്ചതെന്നും ആരോപണമുണ്ട് തലയ്ക്കുൾപ്പടെ ചവിട്ടുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. പള്ളിമുറ്റത്തെ തിണ്ണിയിലിരുന്നതിന് തന്നെയാണ് ബിനോയിയെ സുരക്ഷാ ജീവനക്കാർ മർദിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ബിനോയിയുടെ അമ്മയുടെ പരാതിയിൽ സുരക്ഷ ജീവനക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാട്ടുകാർ ഇടപെട്ട് ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെ ഭയന്ന് ഇദ്ദേഹം വീട്ടിലേക്ക് പോയി. ബിനോയിയുടെ അവസ്ഥ കണ്ട അമ്മ അമ്മിണി ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും പരാതി നൽകുകയുമായിരുന്നു. ആറോളം പേർ ചേർന്നാണ് ബിനോയിയെ മർദിച്ചതെന്നാണ് വിവരം

