സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പൊലീസിനും സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു.
കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആരോപണം. അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, പാർട്ടി നേതാക്കൾ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശൻ പറയുന്നു. പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയിലിൽ ഇവർ സൗകര്യങ്ങൾ നേടിയെടുക്കുന്നതെന്ന് സതീശൻ ആരോപിച്ചു

