കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി നടക്കുന്ന വിവാദങ്ങൾ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ രംഗത്ത്.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സമയമായിട്ടില്ല.ഇപ്പോൾ ഉയർത്തിയാലും ഒരു നേതാവും ഉയരുന്ന സ്ഥിതിയല്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമാണ് ആ ചർച്ചകൾക്ക് പ്രസക്തി.മാധ്യമങ്ങൾ മാത്രമാണ് ശശി തരൂരിനെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ല.ശശി തരൂർ തണുപ്പിനെ പ്രതിരോധിക്കുന്ന കോട്ട് ഇടുന്നതായി അറിയാം.തരൂർ നടത്തുന്നത് സമാന്തര പ്രവർത്തനം ആണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിൻറെ നിർദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചർച്ചകൾ നടത്തി മുൻപോട്ട് പോകണമെന്നും എഐസിസി നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോൺഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.

