കലാപ ഭൂമിയായി മാറിയ മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോകണമെന്ന ആവശ്യമുയർത്തി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമ്മിള. സാധാരണ ജനതയ്ക്ക് സുരക്ഷ ഉറപ്പുനല്‍കണം. അവരുടെ അരക്ഷിതബോധം മറികടക്കണം. പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്നും ഇറോം പറഞ്ഞു. മണിപ്പൂരിനെപ്പറ്റി വേദനയും ദുഃഖവുമുണ്ട്. മണിപ്പൂരിൽ സ്ത്രീകളെ ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഇറോം ചോദിച്ചു. മണിപ്പൂരിലെ അക്രമം ഏകപക്ഷീയമാണ്. സമാധാനവും സാഹോദര്യവുമാണ് വേണ്ടത്. മനുഷ്യത്വരഹിത ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും ഇതൊന്നും മണിപ്പൂര്‍ മുഖ്യമന്ത്രി കേട്ടില്ല. മണിപ്പൂര്‍ എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല. സമാധാനത്തിനായി കേന്ദ്രം ഇടപെടുന്നില്ലെന്നും അവർ ആരോപിച്ചു.
പ്രശ്‌നം പരിഹരിക്കാനല്ല മുഖ്യമന്ത്രിയുടെ ശ്രമം. ലഹരിമാഫിയക്ക് ഒപ്പമാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്. അദ്ദേഹം യഥാര്‍ത്ഥ നേതാവല്ല. കേന്ദ്ര സര്‍ക്കാരിന്റെ പാവയാണ്. സുപ്രീം കോടതി വിമര്‍ശനം സ്വാഭാവികമാണ്. ഒരുമിച്ച് നിന്ന് കലാപം പരിഹരിക്കണം. താന്‍ ഇനി മണിപ്പൂരിലേക്ക് മടങ്ങില്ല. മണിപ്പൂരിനെ മനസില്‍ നിന്ന് മറക്കാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരില്‍ ആരോടും ബന്ധമില്ലെന്നും ഇറോം ശർമ്മിള പറഞ്ഞു.