ആശുപത്രിയിൽ കയറി യുവതിയെ കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്.ഇന്ന് ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ. ആശുപത്രിയിലാണ് സംഭവം നടന്നത്. പ്രതി മഹേഷ് പോലീസ് കസ്റ്റഡിയിലാണ്.
കൊല്ലപ്പെട്ട ലിജിയും പ്രതി മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇവിടേക്കെത്തിയ മഹേഷും ലിജിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.
ആശുപത്രികെട്ടിടത്തിലെ നാലാംനിലയിലായിരുന്നു ദാരുണമായ കൊലപാതകം. സംഭവമറിഞ്ഞതോടെ ജീവനക്കാര്‍ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലും തുടരുകയാണ്.

