വാഹനാപകടത്തിൽ മരണപ്പെട്ട ഓസ്‌ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമണ്ട്‌സിന് ആദരമർപ്പിച്ച് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ.
സൈമണ്ട്‌സിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാളായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
‘ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻറെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാൾ ആയിരുന്നു സൈമണ്ട്സ്. കാണികളെ ആവേശഭരിതരാക്കിയ അദ്ദേഹത്തിൻറെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. ഓസ്ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഇടയിൽ നിന്നും ക്രിക്കറ്റ് താരമായി ഉയർന്നുവന്ന സൈമണ്ട്സ് വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങൾക്ക് പ്രചോദനം പകർന്നു. അദ്ദേഹത്തിൻറെ നിര്യാണം കായിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദരാഞ്ജലികൾ’.
ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്.