കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ട്രെയിൻ തട്ടിയ ലക്ഷണങ്ങൾ ഒന്നും മൃതദേഹത്ത് ഉണ്ടായിരുന്നില്ലെന്നും കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജംഷീദിന്റെ ഫോൺ നഷ്ടപ്പെട്ടതിൽ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഒമാനിൽ നിന്ന് ലീവിന് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയിൽ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സുഹൃത്തുക്കളോടൊപ്പം ബാംഗ്ളൂരിലേക്ക് യാത്രപോയത്. ജംഷീദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കൾ ബുധനാഴ്ച നാട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കൾ കേൾക്കുന്നത് ജംഷീദ് ട്രെയിൻ തട്ടി മരിച്ചുവെന്ന വാർത്തയാണ്.
എന്നാൽ കുടുംബത്തിന്റെ ആരോപണം ജംഷീദിന്റെ സുഹൃത്തുക്കൾക്ക് നേരെയാണ്. ജംഷീദിനെ കൂട്ടുകാർ അപായപ്പെടുത്തിയതാണെന്നും സംഭവശേഷം അന്വേഷിക്കുക പോലും ചെയ്തില്ലെന്നും അവർ പറയുന്നു. സുഹൃത്തുക്കൾക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജംഷീദിനെ കർണാടകയിലെ മാണ്ഡ്യയിലെ റയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ നിർത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷിദ് ട്രാക്കിന് സമീപം മരിച്ച് കിടക്കുന്നത് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ വീട്ടുകാരോട് പറഞ്ഞത്.
അഫ്സൽ എന്ന സുഹൃത്തിനോടൊപ്പം പോകുന്നു എന്ന് പറഞ്ഞാണ് ജംഷീദ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അഫ്സൽ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇതിലും ദുരൂഹത ഉണ്ടെന്നാണ് ജംഷീദിന്റെ മാതാപിതാക്കൾ പറയുന്നത്.
അതെ സമയം, ജംഷീദിന്റെ മരണം ആത്മഹത്യയെന്നാണ് മാണ്ഡ്യ പൊലീസ് നൽകിയ വിവരം.

