നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്റെ കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനസമ്മിതിയുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
നേമത്ത് നിന്ന് സ്വയം മാറിയതാണ്. എന്റെ പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. ഞാനവിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇപ്രാവശ്യം ഞാന്‍ തീരുമാനിച്ചു മത്സരിക്കുന്നില്ല എന്ന്, അത്രയേയുള്ളൂ.
പാര്‍ട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല ഇത്തവണ മത്സരിക്കാത്തത്. എനിക്ക് പ്രായമായി, പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗമാകും,” ഒ.രാജഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു. എന്തിനെയും കണ്ണടച്ച് എതിർക്കുന്നത് തന്റെ രീതിയല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും പൊതുരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.