ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് വധക്കേസില്‍ പ്രതികളെ പ്രതിരോധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്ക് കേസുമായി ബന്ധമില്ലെന്നും നിഖില്‍ പൈലി കുത്തിയത് ആരും കണ്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.നിഖിൽ പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്ന് സുധാകരൻ അവകാശപ്പെട്ടു. ധീരജ് എന്ന ചെറുപ്പക്കാരന്റെ മരണം വേദനാജനകമാണ്. കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ആ വീട്ടില്‍ പോകണമെന്നുണ്ട്. പക്ഷെ സാധിക്കില്ല. താന്‍ അവിടെ പോയാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ധീരജിന്റെ കുടുംബമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ പറഞ്ഞത്
ഞാന്‍ അനുശോചനം പറഞ്ഞില്ല, ദുഃഖം രേഖപ്പെടുത്തി മാധ്യമങ്ങളോട് പറഞ്ഞില്ല, അപലപിച്ചില്ല എന്നൊക്കെ അല്ലേ എനിക്ക് നേരെ ഉയര്‍ത്തിയ ആരോപണം. കൊല്ലത്ത് രണ്ടാമത്തെ ദിവസം എത്തിയപ്പോള്‍ അവിടെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്, എനിക്ക് ദുഃഖമുണ്ട്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. എത്ര മാധ്യമങ്ങള്‍ അത് രേഖപ്പെടുത്തിയെന്ന് അറിയില്ല. സിപിഐഎമ്മിന്റെ അക്രമത്തിന്റെ കരുക്കളാണ് ധീരജ് അടക്കമുള്ളവര്‍. അതിന് വിധിക്കപ്പെട്ട ഒരു ഇരമാത്രമാണ് ധീരജ്.അവിടുത്തെ എഞ്ചിനീയറിംഗ് കോളേജില്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം നാലോ അഞ്ചോ അക്രമം നടന്നു. കെ.എസ്.യുക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായി. പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് പ്രാദേശിക യൂത്ത് കോണ്‍ഗ്രസുകാര്‍ സഹായിക്കാന്‍ കോളേജിലേക്ക് എത്തിയിട്ടുണ്ട്. പക്ഷെ അതിനും അവസരം നല്‍കിയില്ല അവരെയും അടിച്ചോടിച്ചു.
നിഖില്‍ പൈലി രക്ഷപ്പെടാന്‍ വേണ്ടിയാണ് ഓടിയത്. ധീരജ് പിന്നാലെ ഓടി പിന്നെ വീഴുന്നതാണ് കണ്ടത് എന്നാണ് സഹപാഠികള്‍ പോലും പറഞ്ഞത്. കുത്തിയത് ആരും കണ്ടിട്ടില്ല എന്നാണ് കുട്ടികള്‍ തന്നെ പറയുന്നത്. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാഞ്ഞത്. കുത്തിയത് ആരെന്ന് കണ്ടെത്തണം. നിഖിലിനെ തള്ളിപ്പറയില്ല.

