കണ്ണൂർ: ‘എറിയെടാ, പൊട്ടിക്കെടാ, ഇത് ബോംബാട്ടോ’ തുടങ്ങിയ ആക്രോശങ്ങളോടെ പാനൂരിൽ അക്രമി സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെയും സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെയും കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് പാറാട് യുഡിഎഫ്എൽഡിഎഫ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടിയത്. സമീപത്തെ ആളുകൾ പേടിച്ച് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ഗെയ്റ്റ് അടയ്ക്കുന്നതും കാണാം. ഇരുകൂട്ടരും രൂക്ഷമായ കല്ലേറും നടത്തി. നിരവധിപ്പേർക്ക് പരുക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ചുവപ്പു തുണികൊണ്ട് മുഖംമൂടി, വടിവാളേന്തിയെത്തിയ സംഘം പാനൂർ മേഖലയിൽ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലവിളി നടത്തി റോഡുകളിലും വീടുകളിലുമെത്തിയ സംഘം വീട്ടുമുറ്റത്തു നിർത്തിയിട്ട കാർ തകർത്തു. സ്കൂട്ടറുകളും മറ്റു വാഹനങ്ങളും ആക്രമിച്ചു.
പാനൂർ നഗരസഭയ്ക്കു തൊട്ടടുത്തുള്ള കുന്നോത്തുപറമ്പ് പഞ്ചായത്തിലെ യുഡിഎഫ് ജയത്തെ തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എൽഡിഎഫ് ഭരണമുണ്ടായിരുന്ന ഇവിടെ ഇത്തവണ യുഡിഎഫ് പിടിച്ചു. പാനൂർ നഗരസഭ യുഡിഎഫ് നിലനിർത്തുകയും ചെയ്തു. കുന്നോത്തുപറമ്പിലെ വിജയത്തെത്തുടർന്ന് യുഡിഎഫ് പ്രവർത്തകർ പാറാട് ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനു നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട്, പാനൂർ നഗരസഭയിലേക്കു ജയിച്ച യുഡിഎഫിലെ ശൈലജ മടപ്പുരയുടെ ആഹ്ലാദ പ്രകടനത്തിനുനേരെയും ആക്രമണമുണ്ടായി.
ഇവിടെ സിപിഎം സീറ്റ് 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശൈലജ പിടിച്ചെടുത്തത്. ആക്രമണത്തിൽ പരുക്കേറ്റ ശൈലജയെ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 4 സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

