കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതിയ്ക്ക് എന്തു ശിക്ഷ കിട്ടുമെന്ന് കാത്തിരിക്കുകയാണ് കേരളം.13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. കൂടാതെ അസ്ഫാക്ക് ആലത്തിന് എന്ത് ശിക്ഷ ലഭിക്കുമെന്ന് ആകാംക്ഷയുടെ കാത്തിരിക്കുന്നവരില്‍ പ്രധാനപ്പെട്ടവരാണ് കേസില്‍ നിര്‍ണായകമായ സാക്ഷികള്‍. അസ്ഫാക്ക് ആലം മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈപിടിച്ചു കൊണ്ടുപോകുന്നത് കണ്ട ഓട്ടോ റിക്ഷ ഡ്രൈവര്‍ ബിജുവിനും ആലുവ മാര്‍ക്കറ്റില്‍ വച്ച് കുഞ്ഞിനെ കണ്ട ചുമട്ട് തൊഴിലാളി താജുദ്ദീനും ആ ദിവസം ഇപ്പോഴും സങ്കട ഓര്‍മ്മയാണ്. കുഞ്ഞിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം നല്‍കാനും പ്രതിയെ തിരിച്ചറിയാനും കോടതിയില്‍സാക്ഷി പറയാനും ഇവരായിരുന്നു മുന്നിലുണ്ടായിരുന്നത്. പ്രതിയെ തൂക്കികൊല്ലണമെന്നാണ് നമ്മളടക്കം കുട്ടിയുടെ വീട്ടുകാരും ആഗ്രഹിക്കുന്നതെന്ന് ഓട്ടോ ഡ്രൈവര്‍ ബിജു പറഞ്ഞു.
കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

